കുമ്പള : മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലിന് മുകളിൽ പാകിയ കോൺക്രീറ്റ് പലകയിൽ മൊത്തം മാലിന്യ നിക്ഷേപം.
കുമ്പള പഞ്ചായ ത്തിന്റെ മൂക്കിന് താഴെ സ്കൂൾ റോഡാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്.ഹോട്ടലുകൾ,പഴം പച്ചക്കറി കടകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലാക്കി സ്കൂൾ റോഡിൽ തള്ളുന്നത്. അസഹ്യമായ ദുർഗന്ധത്താൽ വിദ്യാർത്ഥികൾ മൂക്കുപൊത്തിയാണ് സ്കൂളിലേക്ക് പോകുന്നത്. ഇതുവഴിയുള്ള നാട്ടുകാരായ കാൽനടയാത്രക്കാർക്കും ഇത് ദുരിതമാവുന്നുണ്ട്.
രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നതെന്ന് പറയുന്നു. മുൻകാലങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കുക പതിവായിരുന്നു.കുമ്പള ഗ്രാമപഞ്ചായത്ത് പിന്നീട് റോഡ് ശുചീകരിച്ച് മാലിന്യ നിക്ഷേപത്തിന് തടയിട്ടിരുന്നു. സമീപത്തെ കെട്ടിടത്തിന് മുകളിൽ സിസിടിവി സ്ഥാപിച്ചതായും പറഞ്ഞിരുന്നു. എന്നിട്ടും മാലിന്യനിക്ഷേപം തുടരുന്നു . മാത്രവുമല്ല സ്കൂൾ റോഡ് കാടുപിടിച്ച് കിടക്കുന്നത് മാലിന്യ നിക്ഷേപത്തിന് സഹായകമാവുന്നു.
ഇവിടെ കേന്ദ്ര പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പോസ്റ്റ് ഓഫീസ് കെട്ടിടം പണിപൂർത്തിയായി കൊണ്ടിരിക്കുകയാണ്.ഇതിന് മുൻപിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ട് വന്ന് മാലിന്യം തള്ളുന്നു ണ്ട്. പഞ്ചായത്ത് ഓഫീസിനു ചുറ്റും നിന്നു കുമു കുമാ ഉയരുന്ന മാലിന്യം ദുർഗന്ധത്തെ അതുമൊരു സുഖമായി പഞ്ചായത്ത് ഭരണക്കാരും ജീവനക്കാരും ആസ്വദിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഇനിയിപ്പോൾ മാലിന്യം പഞ്ചായത്ത് ഓഫീസിൽത്തന്നെ കൊണ്ടിട്ടാലും അധികൃതർക്ക് അതൊന്നും ഒരു പ്രശ്നമാവില്ലെന്നു നാട്ടുകാർ പരിതപിക്കുന്നു.മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ പഞ്ചായത്തിന്റെ പണം ചിലവാക്കി സ്ഥാപിച്ച സി സി ടി വി വെറുതെയിരിക്കുംപോഴെങ്കിലും ഒന്ന് നോക്കാനുള്ള മനസ് ഭരണക്കാർക്കും ജീവനക്കാർക്കും ഉണ്ടാക്കിക്കൊടുക്കണേ എന്ന് നാട്ടുകാർ പ്രാർത്ഥിക്കുന്നു.







