കാസർകോട് : മഴ മാറാതെ തന്നെ ചൂട് കനത്തപ്പോൾ ചെറുനാരങ്ങയ്ക്ക് വില കുത്തനെ ഉയർന്നു. മധ്യകേരളത്തിൽകിലോക്ക് 280 രൂപ കടന്ന ചെറുനാരങ്ങയ്ക്ക് കാസർകോട് ജില്ലയിൽ കഴിഞ്ഞദിവസം 250 രൂപ വരെ വില എത്തി. 180 രൂപയാണ് മൊത്ത വിതരണക്കാരുടെ വില.ചില്ലറ വില്പന കേന്ദ്രങ്ങളിൽ ഇത് 250 രൂപയ്ക്ക് വിൽക്കും.
ശക്തമായ മഴ അനുഭവപ്പെട്ട ജൂൺ,ജൂലൈ മാസത്തിൽ 80,90 എന്ന ക്രമത്തിലായിരുന്നു ചെറുനാരങ്ങയുടെ വില.ഓണക്കാലത്ത് ഇത് 100 മുതൽ 120 രൂപ വരെ എത്തിയിരുന്നു. നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽ നിന്നുള്ള ചെറുനാരങ്ങയുടെ വരവ് നിലച്ചതോടെ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വന്നു.തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ വിപണിയിൽ ചെറുനാരങ്ങ കിട്ടാക്കനിയായി. ഉള്ളതിന് തീ വിലയും.
കാലവർഷം പിൻവലിഞ്ഞതോടെ തന്നെ ചൂട് കനക്കുന്നത് മൂലം ഇപ്പോൾ തന്നെ ജ്യൂസ് കടകളിലും, തട്ടുകടകളിലും നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറി.ഒപ്പം വിവാഹ സീസൺ കൂടി വന്നതോടെ ചെറുനാരങ്ങയുടെ ആവശ്യകത വർദ്ധിച്ചു.ഇത് വിലകയറ്റത്തിന് കാരണമാവുകയും ചെയ്തു.അതേസമയം കാലാവസ്ഥ വ്യതിയാനം ആന്ധ്ര,തമിഴ്നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാരങ്ങയുടെ ഉൽപാദനത്തെയും ബാധിച്ചതായി മൊത്ത വ്യാപാരികൾ പറയുnnu.
അതിനിടെ വിപണിയിൽ അവശ്യസാധനങ്ങളുടെ വില മാറ്റമില്ലാതെ തുടരുന്നു.ഉള്ളി വിലയിൽ വീണ്ടും നേരിയ വർദ്ധനവുണ്ട് 54 നിന്ന് 58 രൂപയായി.പഞ്ചസാര വില 54 ൽ നിന്ന് 52 രൂപയായി കുറഞ്ഞിട്ടുണ്ട്.കോഴി വില കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വില 110 രൂപയാണ്.മുട്ട 6.10ൽ തന്നെ തുടരുന്നുണ്ട്. നേന്ത്രപ്പഴം 85 രൂപ. അതിനിടെ സപ്ലൈ കോ വഴി സർക്കാർ 35 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കാനുള്ള നടപടിക്ക് തുടക്കമായത് നേരിയ ആശ്വാസവുമായിട്ടുണ്ട്.







