തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തില്‍. ബിജെപി സംസ്ഥാന സമിതി അംഗമാണ്. ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റർ ആണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. യുവമോര്‍ച്ചയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ബിജെപി മീഡിയ കണ്‍വീനര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെന്‍ സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കെ.ജി. മാരാരുടെ ജീവ ചരിത്രം (കെ .ജി.മാരാർ ഒരു സ്നേഹ സാഗരം, കെ.പി. മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം), മറുപുറം, അടൽജി എന്ന വിസ്മയം, കേരളത്തിലെ രാഷ്‌ട്രീയ ചരിത്രം എന്നീ പുസ്‌തകങ്ങൾ രചിച്ചു. മുതിർന്ന പത്രപ്രവർത്തകനുള്ള കേരള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് 1954-ൽ ജനിച്ചത്. ഇപ്പോൾ തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ഭാര്യ: പരേതയായ പ്രേമജ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് (മാതൃഭൂമി ന്യൂസ്). പേരമക്കൾ: ഗൗതമി, ബാലാമണി.








