മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം എന്ന പേരിൽ ഭക്തി തട്ടിപ്പ് നടത്തി വരുന്ന കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. മലപ്പുറം തിരുനാവായ കൊടക്കലിലെ ജിന്ന് മഹർ എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. അബു അലവി എന്നയാളുടെ മജ്ലിസിലാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നത്. തട്ടിപ്പ് മനസ്സിലായ നാട്ടുകാർ ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു.
ജിന്ന് മന്ത്രിച്ചൂതിയ പഴം എന്നും കഴിച്ചാൽ അദ്ഭുതങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജിന്ന് മഹർ എന്ന പേരിൽ മജ്‌ലിസ് സ്ഥാപിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരുന്നത്. ജിന്ന് മന്ത്രിച്ച പഴം ആണെന്നും കഴിച്ചാൽ അദ്ഭുതം സംഭവിക്കുമെന്നും വിശ്വസിപ്പിച്ചു ഒരു ഏത്തപ്പഴം 2500 രൂപയ്ക്കാണ് ലേലം ചെയ്തത്.
ജിന്ന് ആണെന്ന് പറഞ്ഞു ഒരാൾ മൂടിപ്പുതച്ചു മജ്ലിസിൽ ഇരിപ്പുണ്ടായിരുന്നു. ഇയാൾ പഴത്തിൽ മന്ത്രിച്ചു ഊതുകയും പിന്നാലെ ലേലം ആരംഭിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചു 1000 രൂപയ്ക്ക് ലേലം ആരംഭിച്ച പഴം 2500 രൂപയ്ക്ക് ഒരു യുവാവിന് വിറ്റു. പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അദ്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ അവകാശ വാദം. പക്ഷേ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു. അബു അലവി മുൻപും പലയിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എല്ലായിടത്തു നിന്നും നാട്ടുകാർ ആട്ടിയോടിച്ചതാണെന്നും പറയപ്പെടുന്നു. തുടർന്ന് തിരുനാവായയിൽ എത്തിയ അബു അലവി വ്യാജ കേന്ദ്രം നടത്തുകയായിരുന്നു. നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നത്. ആഴ്ചകൾ കഴിയുംതോറും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ജമാലുദ്ദീനെ കൂടാതെ ‘ജിന്ന്’ ആയി വേഷമിട്ട ഒരാളടക്കം മൂന്നു പേരാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം.








