കാസർകോട്: റെയ്ഡിനെത്തിയ പൊലീസിനെ കണ്ട് മണൽ കടത്ത് തോണിയിൽ നിന്ന് പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാം നാൾ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹി(35)മിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്ത് കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപം പുഴയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും ഇന്ന് സ്ഥലത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. വിവരത്തെ തുടർന്ന് കുമ്പള കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പുഴയിൽ ചാടിയ ഇബ്രാഹിമിനെ കാണാതായത്. ഷിറിയ പുഴയിൽ റെയ്ഡിന് എത്തിയ കോസ്റ്റൽ പൊലീസിനെ കണ്ട് മണൽക്കടത്തുകാർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടുകയായിരുന്നു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഇബ്രാഹിമിനെ രക്ഷപ്പെടുത്താൻ കോസ്റ്റൽ പൊലീസും കുമ്പള പൊലീസും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ആരിക്കാടി കടവത്തെ അബ്ദുൽ ഖാദറിന്റെയും സൈനബയുടെയും മകനാണ് ഇബ്രാഹിം. സഹോദരങ്ങൾ : ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.







