കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ മരണത്തിലെ ദുരൂഹത നീങ്ങി. അർബുദം കാരണം തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് ദുരൂഹത നീങ്ങിയത്. ബംഗ്‌ളൂരു സ്വദേശിയും കുമ്പള, കളത്തൂരില്‍ താമസക്കാരനുമായ അസ്ലം ബാഷ (39) കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റുവെന്നും കാലിന് മുറിവ് പറ്റിയെന്നും പറഞ്ഞാണ് ചികിത്സ തേടിയെത്തിയത്. കാലിന് പരിക്കു കാണപ്പെട്ടതിനാൽ അസ്ലമിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ അസ്ലം ബാഷയെ കാണാതായി. ഇക്കാര്യം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ കാണാതായ അസ്ലം ആശുപത്രിയില്‍ തിരിച്ചെത്തി. തൊട്ടുപിന്നാലെ മരണം സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്.തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ്അസ്ലം ബാഷ അര്‍ബുദബാധിനാണെന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമായ തെന്നും വ്യക്തമായത്.
മൃതദേഹം മൊഗ്രാല്‍, ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.







