കാസർകോട്: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലൂടെ 3.28 കോടി രൂപ മകളുടെ കമ്പനിയായ സ്ഥാപനത്തിലൂടെ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ ആവശ്യപ്പെട്ടു.കേരളത്തിന്റെ തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശ ചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി വിജയൻ ഈ തുക കൈപ്പറ്റിയതെന്ന് സജീവൻ ആരോപിച്ചു.പി.എം.എൽ.എ. ആക്ട് സെക്ഷൻ 66(2) പ്രകാരം പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള ഡിജിപിയോട് നിയമപരമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം.അന്വേഷണ ഏജൻസികളുടെ നടപടികളെ രാഷ്ട്രീയമായി തടസ്സപ്പെടുത്താതെ നിയമാനുസൃതമായ അന്വേഷണം നടത്താൻ സാഹചര്യമൊരുക്കണം. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സജീവൻ പറഞ്ഞു.പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഇടത് മുന്നണി തയ്യാറാകണമെന്നും വി.കെ. സജീവൻ ആവശ്യപ്പെട്ടു.







