കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവ് വീണ്ടും തിരിച്ചെത്തി; തൊട്ടുപിന്നാലെ മരണപ്പെട്ടു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗ്‌ളൂരു സ്വദേശിയും കുമ്പള, കളത്തൂരില്‍ താമസക്കാരനുമായ അസ്ലം ബാഷ (39)യാണ് മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞ് ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാലിന് മുറിവ് ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അസ്ലം ബാഷയെ കാണാതാവുകയായിരുന്നുവെന്ന് പറയുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ കാസര്‍കോട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ അസ്ലം ബാഷ ആശുപത്രിയില്‍ തിരിച്ചെത്തി. തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ബാഷ. മാതാവ്: സത്താജി. ഭാര്യ: അസ്മ. മക്കള്‍: ഫാത്തിമത്ത് മിര്‍സ, മുഹമ്മദ് സാക്കിര്‍. സഹോദരൻ: അക്രം ബാഷ







