കാസര്‍കോട്: പെരിയ, മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു പച്ചക്കറികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാംകടവ് പാലം കഴിഞ്ഞു കയറ്റം കയറുന്നതിനിടയില്‍ പിക്കപ്പ് പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പിന്റെ ടയര്‍ ഓവുചാലില്‍ തട്ടി നിന്നില്ലായിരുന്നുവെങ്കില്‍ വലിയ താഴ്ചയിലേക്ക് പതിച്ച് വന്‍ അപകടം ഉണ്ടാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
മൂന്നാം കടവ് കയറ്റം സ്ഥിരം അപകടമേഖലയാണ്. ഇത് വരെ ഉണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ഏറ്റവും അവസാനം അപകടം ഉണ്ടായത് മാര്‍ച്ച് 23ന് ആണ്. ചരക്കു ലോറി മറിഞ്ഞാണ് അന്ന് അപകടം ഉണ്ടായത്. അപകടം പതിവായതിൽ പ്രതിഷേധിച്ച് അന്ന് സ്ത്രീകളടക്കമുള്ളനാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടം പതിവാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാഞ്ഞങ്ങാട് ആര്‍ഡിഒയും ബേക്കല്‍ ഡിവൈഎസ്പിയും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അന്ന് റോഡ് ഉപരോധ സമരം അവസാനിപ്പിച്ചത്. അപകടഭീഷണി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.







