തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ ഞങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യ അയിഷ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സർവസൈന്യാധിപയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞി, രാജ്ഞിയായിരുന്നു. ഖലീഫാ ഉമറിന്റെ രാജസദസ്സിൽ മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി.ഡി. സതീശൻ. അതേ സമയം സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി സര്‍ക്കാര്‍ നീട്ടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.








