കണ്ണൂർ: മാലൂരിലെ ജനവാസമേഖലയിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയാണ് ചത്തത്. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം. അതേസമയം ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് പുലി കെണിയിൽ കുടുങ്ങിയത്. തൊഴുത്തിൽ കെട്ടിയിട്ട പശു നിർത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കെണിയിൽ കുടുങ്ങിയത് പുലിയാണെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. പിന്നീടാണ് പുലി ചത്തത്. സംഭവത്തിൽ സ്ഥല ഉടമയെ ഒന്നാം പ്രതിയാക്കി കേസെടുക്കും.
അനധികൃതമായി കെണി സ്ഥാപിച്ചയാളെയും പ്രതിചേർക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








