തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൾ ഷീജ അറസ്റ്റിൽ.
ഹുസൂരിൽ നിന്ന് തമിഴ്നാട് സ്പെഷ്യൽ ടീമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കരുങ്കല്‍ ബെത്‌ലഹേം സ്വകാര്യ നഴ്സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആന്‍സിജി. വെള്ളിയാഴ്ചയാണ് ആന്‍സിജി കോളജിന്‍റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. നിയന്ത്രണം മറികടന്ന് കോളേജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക പരസ്യമായി ശാസിച്ചിരുന്നു. നേരത്തെ കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാർഥികള്‍ സമരം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ കോളേജ് മാനേജ്മെന്‍റ് വിവിധ രീതിയിൽ സമ്മർദം നൽകിയിരുന്നുവെന്നാണ് പരാതി. എന്നാൽ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മാനേജ്മെന്‍റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല.








