പയ്യന്നൂര്‍: രണ്ട് ശതമാനം പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ എന്ന സന്ദേശം വിശ്വസിച്ച വീട്ടമ്മയുടെ 40 ലക്ഷം രൂപ നഷ്ടപ്പെട്ടു. തളിപ്പറമ്പ്, ആടിക്കുംപ്പാറ, പമറിയം പള്ളിക്ക് സമീപത്തെ പി കെ സക്കീന(50)യുടെ പരാതിയില്‍ എറണാകുളം, ഇടപ്പള്ളിയിലെ ഇന്ത്യ ബുള്‍സ് ധനി എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍മാരായ അന്‍വര്‍,വിഷ്ണു എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
രണ്ടു ശതമാനം പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നുണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ നിന്നാണ് സക്കീന അറിഞ്ഞത്. തുടര്‍ന്ന് പത്തുലക്ഷം രൂപയുടെ ലോണിനു അപേക്ഷ നല്‍കി. ലോണ്‍ ലഭിക്കുന്നതിന് ജി എസ് ടി, ഇന്‍ഷൂറന്‍സ് എന്നീ ഇനങ്ങളിൽ സ്ഥാപനത്തിലേയ്ക്ക് പണം അടക്കുവാന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേയ്ക്ക് പരാതിക്കാരി ഗൂഗിള്‍പേ വഴിയും അക്കൗണ്ട് മുഖേനയും പണം നല്‍കിയിരുന്നതായി പരാതിയില്‍ പറഞ്ഞു. എന്നാല്‍ രണ്ടു ശതമാനം പലിശ നിരക്കില്‍ ലോണോ, അടച്ച തുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







