നീലേശ്വരം: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ടി.എസ് ബിന്ദു പത്രലേഖകനെ മുഖത്തും കഴുത്തിനും മർദിച്ചതായി പരാതി. മർദ്ദനമേറ്റ നിലേശ്വരം പ്രസ് ഫോറം എക്സിക്യൂട്ടീവ് അംഗവും ജന്മദേശം പത്രലേഖകനുമായ വാസു കരിന്തളം നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .കരിന്തളം ആർട്സ് കോളേജിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പത്രത്തിൽ വാർത്തവന്നതാണ് മർദ്ദനത്തിനു കാരണമെന്നു പറയുന്നു.
മരണ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ വാസു കരിന്തളത്തെ (45 ) വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു പരാതിയിൽ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കരിന്തളം ഓമച്ചേരിയിലെ ഒരു മരണ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ “എനിക്കെതിരെ നീ വാർത്ത കൊടുക്കും അല്ലേ ” എന്ന് ആക്രോശിച്ചു കൊണ്ടാണ് അക്രമിച്ചതെന്നു വാസു പറഞ്ഞു. എല്ലാവരുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്നും ആസൂത്രിത ആക്രമണമാണിതെന്നും വാസു ആരോപിച്ചു.








