മുംബൈ: വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുംബൈയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്
തലാസരിയിൽ ആൺസുഹൃത്തുമൊന്നിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ആംഗാവിന് സമീപം വച്ച് ബൈക്ക് മറിഞ്ഞു. ഇത് കണ്ട പ്രതികൾ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുവന്നു. തുടർന്ന് ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്ന് തലസാരി പൊലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും പിന്നീട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട് ചൊവ്വാഴ്ചയാണ് മറ്റ് രണ്ട് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികളെ പിടികൂടാനായി പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് തലസാരി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണ്.








