കോഴിക്കോട്: വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം.
മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പയ്യോളി സ്വദേശിനി ഷെമീമ(28)ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഒന്നര മാസം മുമ്പാണ് ഷെമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ ഷെമീമയുടെ മാതാവ് വാടക വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴായിരുന്നു യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന യുവതി ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും. പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. ഭർത്താവ്: ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്. മകൾ: മിന്നൂസ്. സഹോദരൻ: ഷാമിൽ.








