കണ്ണൂർ: കേരള പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി കണ്ണൂരിൽ പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അർജുൻ ആയങ്കി പിടിയിലായത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽ തന്നെ ഉണ്ടാവും എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പൊലീസ് പഴുതടച്ച അന്വേഷണത്തിനൊടുവിൽ അർജുൻ കഴിയുന്ന സ്ഥലം കണ്ടെത്തി. ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ചിരുന്ന ഇയാൾക്കെതിരെ മൂന്ന് കേസുകളാണുള്ളത്. പിടിയിലായ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരും. അർജുനെ ചോദ്യം ചെയ്യുന്നതോടെ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായേക്കും. നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലെത്തിയെന്ന സൂചനയെ തുടർന്ന് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
‘ തന്നെ പിടിക്കാമെങ്കിൽ പിടിച്ചോളൂ’ എന്ന് ആയങ്കി പൊലീസിനെ വെല്ലുവിളിച്ചിരുന്നു.
പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത് ഏറെ ചർച്ചയായി. ഇതോടെ അർജുൻ ആയങ്കിയെ പിടികൂടുന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്നമായി മാറുകയായിരുന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ പലയിടത്തും യാത്ര ചെയ്തിരുന്നത്. സിപിഎം നേതാക്കളും ഒടുവിൽ അർജുനെ കൈവിട്ട അവസ്ഥയായിരുന്നു.








