ലഖ്നൗ: 12 വയസ്സുള്ള ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ആണ് സംഭവം. 15 നും 17 നും ഇടയിൽ പ്രായമുള്ള 5 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പീഡനം നടത്തിയെന്ന് സമ്മതിച്ചതിതാൽ പ്രതികളെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയും പ്രതികളും നാട്ടുകാരാണെന്നും ഇവർ തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച വയലിനു സമീപം ആൺകുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഇരയായ പെൺകുട്ടിയും കുറച്ചുസമയം ഇവർക്കൊപ്പം ചേരുകയായിരുന്നു. അതിനിടെ ആൺകുട്ടികൾ പെൺകുട്ടിയെ സമീപത്തുള്ള കരിമ്പിൻ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നുവെന്നും മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂട്ട ബലാൽസംഗത്തിനിടെ ആ വഴി ഒരാൾ നടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികൾ കരിമ്പിൻ തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഭയപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട് കാര്യം പറഞ്ഞു. അടുത്ത ദിവസം തന്നെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.








