യു.എസ് – ഇറാൻ സംഘർഷവും ചർച്ചകളും: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനുമായി ചർച്ച തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
നെതന്യാഹു – ട്രംപ് കൂടിക്കാഴ്ച: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ സൈനിക നീക്കങ്ങളും ഭാവി തന്ത്രങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം.
കൂടിക്കാഴ്ചക്കിടെ നെതന്യാഹുവിനെതിരെ വാഷിങ്ടണിൽ ശക്തമായ പ്രതിഷേധവുമുണ്ടായി.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം: ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിന് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ പദ്ധതിയുമായി ഒമാൻ രംഗത്തെത്തി. മലാക്ക കടലിടുക്ക് മാതൃകയിൽ സംയുക്ത സുരക്ഷാ നിയന്ത്രണ സംവിധാനമാണ് ഒമാൻ നിർദേശിച്ചിരിക്കുന്നത്.
ജപ്പാനിൽ ശക്തമായ ഭൂചലനം: തെക്കൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് മേഖലയിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി.
യൂറോപ്പിൽ കാട്ടുതീ പടരുന്നു: ഫ്രാൻസിലും സ്പെയിനിലും കനത്ത വേനൽച്ചൂടിനെ തുടർന്ന് കാട്ടുതീ പടർന്നുപിടിക്കുന്നു. ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ജോൺസൺ ആൻഡ് ജോൺസൺ കേസ്: ബേബി പൗഡറിലെ ടാൽക്കം ഉപയോഗം അർബുദത്തിന് കാരണമായെന്ന കേസിൽ പതിനായിരക്കണക്കിന് പരാതിക്കാർക്കായി 550 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു.
പരീക്ഷാ പരിഷ്കരണ ബില്ലും നീറ്റ് വിവാദവും
സിബിഐ കുറ്റപത്രം: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പേരെ പ്രതിയാക്കി സിബിഐ ഡൽഹി റോസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ വീറും വാശിയുമുള്ള ചർച്ച നടന്നു.
ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റെടുത്തെങ്കിലും, ഇദ്ദേഹത്തിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധം തുടർന്ന് വിദ്യാർത്ഥികൾ: ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി സംഘടനകളുടെ സമരം പുരോഗമിക്കുന്നു. കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.
നീറ്റ്പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും പ്രായപൂർത്തിയാകാത്തവരെയും ഉടൻ മോചിപ്പിക്കണമെന്നും അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.
അയോധ്യ സംഭാവന തട്ടിപ്പ്: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തി പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ഡൽഹിയിൽ രാഷ്ട്രീയ നാടകങ്ങൾ: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പഴയ കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എകെജി ഭവനിലെത്തിയത് സി.പി.എം നേതാക്കൾ തടഞ്ഞു.
’ഡൽഹി ലക്ഷ്മി യോജന’: ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം നൽകുന്ന ക്ഷേമ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
ഹരിയാന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ: ഇലക്ട്രിക് വാഹനങ്ങൾക്ക് 100% നികുതിയിളവും അഗ്നിവീരന്മാർക്ക് സർക്കാർ ജോലിയിൽ 20% സംവരണവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.
യുപിയിൽ മുൻ മന്ത്രിയുടെ മരണം: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) ലക്നൗവിൽ എംഎൽഎമാർ താമസിക്കുന്ന സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ചു.
കർണാടകയിൽ എച്ച്.ഐ.വി പരിശോധന: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി വ്യാപനം തടയാൻ ‘ നോ യുവർ എച് ഐ വി ‘ ആപ്പ് പുറത്തിറക്കാനും നിർബന്ധിത പരിശോധനകൾ നടത്താനും കർണാടക സർക്കാർ തീരുമാനിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി: സസ്‌പെൻഷനിൽ ഇളവ് തേടിയുള്ള ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.
അഴിമതിക്കെതിരെ ‘പ്രോജക്‌ട് സീറോ’: സംസ്ഥാന ആഭ്യന്തര വകുപ്പും വിജിലൻസും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ അഴിമതി വിരുദ്ധ ക്യാമ്പയിനായ ‘പ്രോജക്‌ട് സീറോ’യ്ക്ക് തുടക്കമാകുന്നു.
നടൻ നിവിൻ പോളിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.
കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്: തിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു.
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
കുറ്റകൃത്യങ്ങളും അന്വേഷണവും
വടകര എം ഡി എം എ ലഹരി കേസ്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇൻസ്റ്റഗ്രാം, ഗൂഗിൾ മാപ്പ് വഴി ലഹരിവില്പന നടത്തിയിരുന്ന സംഘത്തിൽ നിന്ന് ഡെലിവറി ബോയിയും ഒരു അധ്യാപികയും കൂടി പിടിയിലായി.
ശിശുക്കടത്ത് സംഘം പിടിയിൽ: കോട്ടയം, ഈരാറ്റുപേട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നവജാത ശിശുക്കളെ കടത്തുന്ന മാഫിയ സംഘത്തിലെ അംഗങ്ങൾ പൊലീസിന്റെ പിടിയിലായി.
മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് അതിതീവ്ര ന്യൂനമർദത്തിന്റെ ഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണ ഭീഷണി: കാവുഗോളി, മൊഗ്രാൽ പുത്തൂർ തുടങ്ങിയ തീരദേശ മേഖലകളിൽ ശക്തമായ തിരമാലകളും കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.
തീരദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
നീലേശ്വരം മേഖലയിൽ ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പും ഡി.എം.ഒയും മേഖലയിൽ പ്രതിരോധ നടപടികളും ശുചിത്വ പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.
മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി: കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാര പദ്ധതി നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ലഹരിക്കടത്ത് തടയുന്നതിനായി പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.








