ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ലാണ് പാസാക്കിയത്. പൊതുപരീക്ഷയിലെ തട്ടിപ്പുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, പരിക്ഷാക്രമക്കേടുകള്‍ എന്നിവ തടയുന്നതിനായി അവതരിപ്പിച്ച പബ്ലിക് എക്‌സാമിനേഷന്‍സ്(പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ഭേദഗതി ബില്‍) ആണ് പാസാക്കിയത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ കടുപ്പിച്ചു. പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വ്യക്തികള്‍ക്ക് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താം. പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്ന ഏജന്‍സികളോ കമ്പനികളോ തട്ടിപ്പില്‍ പങ്കാളികളായാല്‍ 5 കോടി രൂപ വരെ പിഴയീടാക്കും. ഇവരെ പരീക്ഷാ നടത്തിപ്പില്‍ നിന്ന് വിലക്കുന്ന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 8 വര്‍ഷമായി ഉയര്‍ത്തി. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, വ്യാജ പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ നടത്തുന്ന റാക്കറ്റുകള്‍ക്ക് കുറഞ്ഞത് 7 വര്‍ഷം തടവും 10 കോടി രൂപവരെ പിഴയും വ്യവസ്ഥചെയ്യുന്നു. പരീക്ഷാക്രമക്കേടുകളും വ്യാജ റാക്കറ്റുകളും പെട്ടെന്ന് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കേസ് അന്വേഷണം 2 മാസത്തിനകം പൂര്‍ത്തിയാക്കണം. ഇത്തരം കേസുകളില്‍ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണപ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും. യു.പി.എസ്.സി, എസ്.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐബിപിഎസ്, എന്‍ടിഎ(നീറ്റ്, ജെഎഇ, യുജിസി-നെറ്റ്) തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന എല്ലാ മല്‍സര പ്രവേശന പരീക്ഷകള്‍ക്കും ഈ നിയമം ബാധകമാണ്. കളങ്കമില്ലാത്ത പരീക്ഷ ഉറപ്പാക്കാനും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുമാണ് നിയമം കര്‍ശനമാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.








