ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽനിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം താഴേക്ക് വീഴുകയായിരുന്നു. പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാനക് റാം ഭൂർജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം പലപ്പോഴും എം.എൽ.എ ക്വാർട്ടേഴ്സിന് ചുറ്റും കറങ്ങിനടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ആത്മഹത്യയാണോ ചാടി മരിച്ചതാണോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹം എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണെന്നു പൊലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.








