കാസർകോട്: കഠിനപാതകൾ താണ്ടി ശ്രീജിത നേടിയ വിജയത്തിൽ
അഭിമാനിക്കുകയാണ് ആയംപാറ. കാസർകോട് ഗവ. കോളേജ് വിദ്യാർഥിനി ശ്രീജിത ഉയർന്ന മാർക്കോടെ കണ്ണൂർ സർവകലാശാലയിൽ എം. എസ്. സി ജിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
ഉരുളംകോടി ഉന്നതിയിലെ
കൂലി തൊഴിലാളികളായ രാമൻ്റെയും നാരായണിയുടെയും മകളാണ് ശ്രീജിത. ഉരുളം കോടി ഉന്നതിയിൽ നിന്ന് ബിരുദാനന്തര ബിരുദം റാങ്ക് തിളക്കത്തോടെ നേടിയ ആദ്യ വിദ്യാർഥിനിയാണ് ശ്രീജിത.
ചെറിയ പ്രായത്തിൽ തന്നെ നന്നായി പഠിക്കുന്ന ശ്രീജിത നവോദയയിലാണ് ഹൈസ്‌കൂൾ പഠനം പൂർത്തീകരിച്ചത്. വീട്ടിലെ കഷ്‌ടപ്പാടുകൾക്ക് ഇടയിലും കഠിനപ്രയത്നത്തിലൂടെ മികച്ച മാർക്ക് വാങ്ങി ബിരുദത്തിനും
ബിരുദാനന്തര ബിരുദത്തിനും
കാസർകോട് ഗവ കോളേജിൽ തന്നെ പഠനം തുടരാൻ സാധിച്ചു. നന്നായി പഠിക്കുന്ന ശ്രീജിതയ്ക്ക് എല്ലാകാര്യത്തിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ മാതൃസഹോദരൻ കൂടിയായ പ്രഥമാധ്യാപകൻ ബാലകൃഷ്ണൻ്റെ സഹായമുണ്ടായിരുന്നു. ബോൾ ബാഡ്മിൻ്റൺ ടേബിൾ ടെന്നീസ് ഇനങ്ങളിൽ
ദേശീയതലത്തിലും
ഇൻ്റർ യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലും ശ്രീജിത പങ്കെടുത്തിട്ടുണ്ട്. സർക്കാറിൽ നിന്ന്
ലഭിക്കുന്ന പഠന സഹായം മാത്രമായിരുന്നു ശ്രീജിതയ്ക്ക് തുണയായത്.
കെ.നീലകണ്ഠൻ എം. എൽ .എ വീട്ടിലെത്തി കഴിഞ്ഞ ദിവസം വീട്ടിലെത്തി ശ്രീജിതയെ അനുമോദിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം ബി.എ.ഷാഫി കുണിയയും
കൂടെ ഉണ്ടായിരുന്നു.







