മൊഗ്രാൽ:മൊഗ്രാൽ പ്രദേശം തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടുന്നു .കുട്ടികളെയും മുതിർന്നവരെയും കടിച്ചു മടുത്ത നായ്ക്കൾ ഇപ്പോൾ വളർത്തുമൃഗങ്ങൾക്ക് നേരെ തിരിഞ്ഞി രിക്കുന്നു. നൽക്കാലികൾ ക്കെതിരെയുള്ള നായശല്യം അധികൃതർ നോക്കി നിൽക്കുകയാണെന്നു നാട്ടുകാർ പറയുന്നു.
മൊഗ്രാൽ കടപ്പുറത്ത് കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ തെരുവുനായ ആക്രമിച്ചു.നായക്കൂട്ടം പശുക്കുട്ടിയുടെ ചെവി കടിച്ചെടുത്തു.കാലിനും, കഴുത്തിനുമൊക്കെ കടി ഏറ്റിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് ടിവിഎസ് റോഡിൽ തെരുവുനായ്ക്കൂട്ടം വളർത്തു കോഴികളേയും, പൂച്ചകളെയും വളഞ്ഞിട്ട് ആക്രമിച്ച് കൊന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പശുക്കുട്ടിയെയും കടിച്ചു പരിക്കേൽപ്പിച്ചത്.
മൊഗ്രാൽ റഹ്മത്ത് നഗർ,ചളിയങ്കോട്,കെകെപ്പുറം ഭാഗത്തും തെരുവിനായ ശല്യം രൂക്ഷമാണ്.രാവിലെ സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികൾക്ക് വലിയ ഭീഷണിയാണ് തെരുവ് നായക്കൂട്ടം. രക്ഷിതാക്കൾ ആശങ്കയിലുമാണ്.
കാലവർഷം തുടങ്ങിയത് മുതൽ തെരുവ് നായ്ക്കകളുടെ ശല്യം വർദ്ധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.
അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെ തിരെ “കോടതി അലക്ഷ്യ”നടപടി സ്വീകരിക്കണമെന്ന് ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
തെരുവ് നായ്ക്കൂട്ടങ്ങളെ പിടികൂടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ജോ. സെക്രട്ടറി മുഹമ്മദ് അഷ്റഫ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജിക്ക് പരാതി നൽകി.







