ഒറ്റമരം കാടാവില്ല: ഒറ്റക്കുട്ടി സംസ്കാരവും മാറുന്ന കുടുംബമൂല്യങ്ങളും റവ. ജെയിംസ് കെ. ജോൺ (എമ്മാനുവൽ മാർത്തോമാ ചർച്ച്, ലബ്ബോക്ക്, ടെക്സാസ്)

“ഒരു കുഞ്ഞിനെ വളർത്താൻ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മ വേണം.” —ഇതൊരു ആഫ്രിക്കൻ പഴഞ്ചൊല്ല്.

ഈ പഴഞ്ചൊല്ലിൽ വലിയൊരു ജീവിതസത്യമുണ്ട്. ഒരു കുഞ്ഞിന്റെ വളർച്ച മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമല്ല; കുടുംബം, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ, സമൂഹം എന്നിവരെല്ലാം ചേർന്നാണ് ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നത്. മനുഷ്യൻ ഒറ്റയ്ക്ക് ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവനല്ല; ബന്ധങ്ങളിലൂടെയും പങ്കുവെക്കലുകളിലൂടെയും വളരാനാണ് ദൈവം അവനെ ഭൂമിയിലേക്ക് അയച്ചത്. എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പ്രവണതയാണ് ‘ഒറ്റക്കുട്ടിസംസ്കാരം.

മാറുന്ന കുടുംബ ദർശനങ്ങൾ
ഒരുകാലത്ത് വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ ശക്തിയായിരുന്ന സ്ഥാനത്ത്, ഇന്ന് കുടുംബദർശനം മാറിമറിയുകയാണ്:
‘നാം രണ്ട് – നമുക്ക് രണ്ട്’ എന്നതിൽ നിന്ന്,
‘നാം രണ്ട് – നമുക്കൊന്ന്’ എന്ന രീതിയിലേക്കും,

ഒടുവിൽ ‘നാം മാത്രം; നമുക്ക് ആരും വേണ്ട’ എന്ന ചിന്തയിലേക്കും കാര്യങ്ങൾ മാറുന്നു.

ഇതിന് പിന്നിൽ സാമ്പത്തിക ഭാരം, തൊഴിൽ തിരക്കുകൾ, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയം, ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ആശങ്കകൾ എന്നിവയൊക്കെയുണ്ട്. ഇതിനൊപ്പം നഗരങ്ങളിൽ ‘വിവാഹമേ വേണ്ട, ഉത്തരവാദിത്തങ്ങൾ വേണ്ട’ എന്ന പുതിയൊരു സംസ്കാരവും വളരുന്നുണ്ട്.

തീർച്ചയായും, എല്ലാവർക്കും ഒരേ സാഹചര്യങ്ങളല്ല. ആരോഗ്യപ്രശ്നങ്ങൾ, വന്ധ്യത, ഗർഭനഷ്ടം, മറ്റ് അനിവാര്യമായ കാരണങ്ങൾ എന്നിവ മൂലം ഒരു കുട്ടിയിൽ ഒതുങ്ങേണ്ടി വരുന്ന കുടുംബങ്ങളെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. എന്നാൽ സൗകര്യവും വ്യക്തിസ്വാതന്ത്ര്യവും ആധുനിക ജീവിതശൈലിയും മാത്രം മുൻനിർത്തി ബോധപൂർവം ഒറ്റക്കുട്ടി എന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന പ്രവണതയെക്കുറിച്ച് സമൂഹം ഇന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

വളർത്തുമൃഗങ്ങളും സഹോദരബന്ധവും: ഒരു താരതമ്യം

ഇന്നത്തെ ജീവിതരീതിയിൽ മറ്റൊരു ശ്രദ്ധേയമായ മാറ്റം കാണാം. പല വീടുകളിലും വളർത്തുമൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. നായ്ക്കൾ, പൂച്ചകൾ, ചിലയിടങ്ങളിൽ ചെറിയ ഡയറി ഫാമുകൾ വരെ വീടുകളുടെ ഭാഗമാകുന്നു. ഇവ മനുഷ്യജീവിതത്തിന് സന്തോഷവും ആത്മീയമായ ഒരു കൂട്ടായ്മയും നൽകുന്നുവെന്നത് നിസ്സംശയം പറയാം. പ്രകൃതിയോടും മൃഗങ്ങളോടുമുള്ള ഈ അടുപ്പം കുട്ടികളിൽ കരുണയും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിക്കും.

എന്നാൽ അതേസമയം തന്നെ, പല വീടുകളിലും കുഞ്ഞുങ്ങളുടെ എണ്ണം ഒന്നോ, ചിലപ്പോൾ ഒന്നുമില്ലായ്മയോ ആയി മാറുന്ന യാഥാർത്ഥ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വളർത്തുമൃഗങ്ങൾ നൽകുന്ന സ്നേഹം വലുതാണെങ്കിലും, സഹോദരബന്ധം നൽകുന്ന അനുഭവം അതിനോട് താരതമ്യം ചെയ്യാനാവാത്തതാണ്.

പങ്കുവെക്കൽ, വഴങ്ങൽ, ക്ഷമ, മത്സരബുദ്ധി, അനുരഞ്ജനം എന്നിവയെല്ലാം കുട്ടികൾ ആഴത്തിൽ പഠിക്കുന്നത് ഒരു സഹോദരനോ സഹോദരിയോ ഒപ്പമുള്ള ജീവിതത്തിലൂടെയാണ്.

ഒറ്റക്കുട്ടികളായി വളർന്ന പലരും തങ്ങളുടെ ബാല്യകാല ഓർമ്മകളിൽ ഒരു സഹോദരന്റെ സാന്നിധ്യമില്ലാത്ത ശൂന്യതയും ഏകാന്തതയും ഇന്നും വേദനയോടെ പങ്കുവെക്കാറുണ്ട്. നല്ല വിദ്യാഭ്യാസവും സമ്പത്തും നൽകിയാലും മാറ്റാനാകാത്ത ഏകാന്തതയാണത്.

കൂട്ടായ്മയുടെ ദൈവിക സത്യങ്ങൾ

ദൈവം തന്നെ സ്വയം വെളിപ്പെടുത്തിയത് ത്രിത്വത്തിലെ (Trinity) സ്നേഹബന്ധത്തിലൂടെയാണ്. സൃഷ്ടിയുടെ തുടക്കത്തിൽ തന്നെ ദൈവം അരുളിച്ചെയ്തു:

“മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും” (ഉല്പത്തി 2:18).

ഇത് വിവാഹത്തെക്കുറിച്ചുള്ള വചനമെന്നതിലുപരി, മനുഷ്യജീവിതം ബന്ധങ്ങളിലൂടെ മാത്രമേ പൂർണ്ണമാകൂ എന്ന ദൈവിക സത്യത്തിന്റെ പ്രഖ്യാപനമാണ്. സഭാപ്രസംഗകൻ (4:9-12) നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്:

“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു… വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! …മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.”

ജീവിതത്തിലെ വീഴ്ചകളിൽ എഴുന്നേൽപ്പിക്കാനും, വിജയങ്ങളിൽ കൈയടിക്കാനും, ദുഃഖങ്ങളിൽ ആശ്വസിപ്പിക്കാനും മനുഷ്യന് കൂട്ട് അനിവാര്യമാണ്. പ്രശസ്ത ചിന്തകൻ ഡീട്രിച്ച് ബോൺഹോഫർ ) എഴുതിയതുപോലെ: “കൂട്ടായ്മയെ സ്നേഹിക്കുന്നതല്ല, മനുഷ്യരെ സ്നേഹിക്കുന്നവനാണ് യഥാർത്ഥ കൂട്ടായ്മ സൃഷ്ടിക്കുന്നത്.” കുടുംബം തന്നെയാണ് അതിന്റെ ആദ്യപാഠശാല.

വിലമതിക്കാനാകാത്ത സഹോദരസ്നേഹം
ഒരു കളിപ്പാട്ടം കുട്ടിയെ കുറച്ചുനേരം സന്തോഷിപ്പിച്ചേക്കാം; എന്നാൽ ഒരു സഹോദരൻ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന അനുഗ്രഹമാണ്. സങ്കീർത്തനം 133:1 ഓർമ്മിപ്പിക്കുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” അമർത്യമായ ആ സ്നേഹം അനർത്ഥകാലത്ത് വലിയൊരു തണലായി മാറും.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്:

“സഹോദരങ്ങളായി ഒരുമിച്ച് ജീവിക്കാൻ നമ്മൾ പഠിക്കണം; അല്ലെങ്കിൽ വിഡ്ഢികളായി ഒരുമിച്ച് നശിക്കേണ്ടിവരും.”

ഒരിക്കൽ ഒരു വൃദ്ധയായ അമ്മ കണ്ണീരോടെ പറഞ്ഞു: “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ഞാൻ വൃദ്ധയായതല്ല; എന്റെ മകൻ ഒറ്റയ്ക്കാണ് എന്നത് മാത്രമാണ്. ഞാൻ ഇല്ലാതാകുമ്പോൾ അവനെ ‘ചേട്ടാ’ എന്നോ ‘ചേച്ചി’ എന്നോ വിളിക്കാൻ ഈ ഭൂമിയിൽ ആരുമുണ്ടാകില്ല.” ഒറ്റക്കുട്ടി സംസ്കാരം അവശേഷിപ്പിക്കുന്ന വലിയൊരു ശൂന്യതയാണ് ഈ വാക്കുകൾ.

പുതുതലമുറയോട് ഒരു ചോദ്യം
ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്, അതിനാൽ മറ്റുള്ളവരെ വിധിക്കാൻ നമ്മൾ തുനിയരുത്. എന്നാൽ കുടുംബം ആസൂത്രണം ചെയ്യുന്ന പുതുതലമുറ ദമ്പതികൾ ഒരു ചോദ്യം സ്വയം ചോദിക്കണം:

“ഞങ്ങളുടെ ഈ തീരുമാനം ഞങ്ങളുടെ താൽക്കാലിക സൗകര്യത്തിനുവേണ്ടിയാണോ, അതോ നമ്മുടെ കുട്ടിയുടെ സമഗ്രവളർച്ചയ്ക്കും ഭാവിക്കും വേണ്ടിയാണോ?”

പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞതുപോലെ, മനുഷ്യന്റെ സദ്ഗുണങ്ങൾ ആദ്യം പഠിക്കുന്ന വിദ്യാലയമാണ് കുടുംബം. ആ വിദ്യാലയത്തിൽ സഹോദരബന്ധം ഒരു പ്രധാന അധ്യാപകനാണ്.

ഉപസംഹാരം
ഒരു വൃക്ഷത്തിന് ഒരൊറ്റ ശാഖ മാത്രമുണ്ടെങ്കിലും അത് ജീവിച്ചേക്കാം; എന്നാൽ സമൃദ്ധമായ തണലും ഫലവും നൽകാൻ അനേകം ശാഖകൾ വേണം. ഒരു കുഞ്ഞിന് നാം നൽകുന്ന ഏറ്റവും വലിയ സമ്മാനം വിലകൂടിയ കളിപ്പാട്ടങ്ങളോ വലിയ ബാങ്ക് നിക്ഷേപങ്ങളോ അല്ല; അവനൊപ്പം ചിരിക്കാനും കരയാനും വഴക്കിടാനും ചേർന്നുനിൽക്കാനും കഴിയുന്ന ഒരു സഹോദരനെയാണ്.

ബന്ധങ്ങളില്ലാത്ത ജീവിതം എത്ര വിജയകരമായി തോന്നിയാലും, അതിന് കൂട്ടായ്മയുടെ സൗന്ദര്യം ഉണ്ടാകില്ല. ബന്ധങ്ങൾ വളർത്തുന്ന കുടുംബങ്ങളും, കുടുംബങ്ങൾ വളർത്തുന്ന സമൂഹവും, സമൂഹം വളർത്തുന്ന രാഷ്ട്രവുമാണ് ദൈവം ആഗ്രഹിക്കുന്ന മനോഹരമായ മനുഷ്യലോകം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page