പി പി ചെറിയാൻ
വാഷിംഗ്ടൺ: ചൈൽഡ്ഹുഡ് അറൈവൽസ് പ്രോഗ്രാം വഴിയുള്ള റീന്യൂവൽ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കടുത്ത കാലതാമസം നേരിടുന്നതിനെതിരെ യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കെതിരെ കുടിയേറ്റ അവകാശ സംഘടനകൾ നിയമനടപടി സ്വീകരിച്ചു. നടപടിക്രമങ്ങളിലെ താമസം കാരണം പലരുടെയും വർക്ക് പെർമിറ്റുകൾ റദ്ദാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
നിയമപരമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെങ്കിലും, രാജ്യത്തെ ഡാക്ക ഉടമകൾ പ്രതിവർഷം 28 ബില്യൺ ഡോളറിലധികം സമ്പാദിക്കുകയും സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ എന്നിവയിലേക്ക് 2 ബില്യൺ ഡോളറിലധികം നികുതിയായി നൽകുകയും ചെയ്യുന്നുണ്ട്.
അപേക്ഷകരുടെ പരിശോധന കൂടുതൽ കർശനമാക്കുന്നതിനാണ് സമയമെടുക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇത് വൻതോതിലുള്ള നാടുകടത്തൽ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു.
നിലവിൽ അമേരിക്കയിൽ അര ദശലക്ഷത്തോളം ഡാക്ക ഉടമകളുണ്ട്. തൊഴിൽ മേഖലയിൽ സജീവമായ ഇവരെ ഒഴിവാക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.








