ലക്‌നൗ: ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു. സംഭവത്തില്‍ യുവതിയും കാമുകനും പാമ്പിനെ ഏര്‍പ്പാടാക്കി കൊടുത്ത രണ്ടു പേരും അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, മീററ്റ്, ഹസ്തിനപുരി സ്വദേശിയായ അതുല്‍കുമാര്‍ പന്‍വാര്‍ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു അതുൽ . സംഭവത്തില്‍ ഭാര്യ ദാമിനി, കാമുകന്‍ തുഷാര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പാമ്പു കടിയേറ്റ് മരിച്ചുവെന്നു വരുത്തി തീര്‍ത്ത് 20 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുത്ത് ഒന്നിച്ച് ജീവിക്കുകയായിരുന്നു ദാമിനിയുടെയും കാമുകന്റെയും പദ്ധതി.
ദാമിനിയും അതുലും പ്രണയിച്ചു വിവാഹിതരായവരാണ്. ഇതിനിടയിലാണ് അതുല്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ബസ് ഡ്രൈവറായ തുഷാറുമായി ദാമിനി പ്രണയത്തിലായത്. ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവരും ഭർത്താവിനെ ഇല്ലാതാക്കാൻ ഗൂഡാലോചന നടത്തി. പാമ്പു പിടുത്തക്കാരായ സോനു, ഉദയകുമാര്‍ എന്നിവരെ ബന്ധപ്പെട്ട് ഇരുവരും ചേർന്ന് ശംഖുവരയൻ പാമ്പിനെ കൈവശപ്പെടുത്തി. രാത്രിയില്‍ അതുല്‍കുമാറിനു പാലിൽ ഉറക്കഗുളിക കലർത്തി നല്‍കി മയക്കിയ ശേഷം പാമ്പിനെ കട്ടിലിലേക്ക് തുറന്നു വിടുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ അതുല്‍ കിടക്കപ്പായയില്‍ തന്നെ മരിച്ചു. ഭര്‍ത്താവ് പാമ്പ് കടിയേറ്റ് മരിച്ചുവെന്നാണ് ദാമിനി പറഞ്ഞിരുന്നത്. ഇത് എല്ലാവരും വിശ്വസിച്ചുവെങ്കിലും അതുലിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.








