അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്നു കുട്ടികൾ ഉണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അഹമ്മദാബാദിലെ വസ്ത്രാലിലാണ് അപകടമുണ്ടായത്.
അനധികൃത പടക്ക നിര്‍മ്മാണമെന്നാണ് സൂചന.
അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മണിനഗറിലെ സിവില്‍ ആശുപത്രിയിലും എല്‍ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 നാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണർ, മേയർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ പടക്ക നിർമാണ യൂണിറ്റ് യാതൊരുവിധ അനുമതികളുമില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.








