കാസര്‍കോട്: കര്‍ണ്ണാടക, ഉപ്പിനങ്ങാടി കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഏഴുപ്രതികളെയും ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള ,പാടിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷെരീഫ് (51), ആദൂര്‍, കുണ്ടാറിലെ മുഹമ്മദ് നവാസ് (37), പുത്തൂരിലെ ഇബ്രാഹിം (60), ഉത്തരകര്‍ണ്ണാടക, മറക്കാനാട്ടിലെ സന്ദീപ് പുണ്ഡലിംഗ (30), പുത്തൂര്‍, കംബ്രയിലെ സല്‍മാന്‍ ഫാരിസ് (25), ബെല്‍ത്തങ്ങാടിയിലെ സിറാജ് എന്ന സിറാജുദ്ദീന്‍ (34), പുത്തില ഇര്‍ഷാദ് (31) എന്നിവരെയാണ് ഉപ്പിനങ്ങാടി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ഏതാനും മാസം മുമ്പാണ് ഉപ്പിനങ്ങാടിയിലെ ഒരു ലൈന്‍ ക്വാര്‍ട്ടേഴ്‌സിന്റെ മൂന്നു മുറികള്‍ സംഘം വാടകയ്ക്ക് എടുത്തിരുന്നത്. സമീപത്തെ മറ്റൊരു മുറിയില്‍ മറ്റൊരാളായിരുന്നു താമസം.
സംഘം താമസിച്ചിരുന്ന മുറികള്‍ പകല്‍ നേരങ്ങളില്‍ അടഞ്ഞു കിടക്കുകയും രാത്രി കാലങ്ങളില്‍ വൈകുവോളം അകത്ത് ലൈറ്റ് കാണുകയും ചെയ്തിരുന്നു. രാത്രിയിൽ ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തുന്നതും മുറിക്കകത്തുള്ളവര്‍ ആരും പുറത്തിറങ്ങി കാണാത്തതും പരിസരവാസികള്‍ക്കു സംശയം ഉണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് സംഘം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു പിന്നില്‍ ജനലിനു സമീപത്തു മുറിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. ഇതോടെയാണ് ക്വാര്‍ട്ടേഴ്‌സിനകത്തു കള്ളനോട്ടടിക്കുന്നുവെന്ന സംശയം ഉയര്‍ന്നതും പൊലീസെത്തി സംഘത്തെ പിടികൂടിയതും.







