ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പൊലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി ഉണ്ടായത്. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസും കേന്ദ്ര സേനയും സമരപ്പന്തലിലേക്ക് ഇരച്ചെത്തി. പൊലീസിൻ്റെ അപ്രതീക്ഷിത നടപടിയിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി ജെ പി നടത്തുന്ന അനിശ്ചിത കാല സമരത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തിപരമായി സി ജെ പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരുന്നു.








