മംഗളൂരു: പോസ്റ്റൽ സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ തപാൽ വകുപ്പിലെ രണ്ട് ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു.
സരഗൂർ പോസ്റ്റൽ ഡിവിഷനു കീഴിലെ ശാന്തപുര പോസ്റ്റ് ഓഫീസ് പോസ്റ്റൽ അസിസ്റ്റന്റ് ദീപക്, പോസ്റ്റ്മാൻ കരയ്യ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേർന്ന് 44 പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി.
2025 മേയിൽ ദീപക് അവധിയിലായ സമയത്ത് ഉപഭോക്താവ് സരഗൂർ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഉപഭോക്താക്കളിൽ നിന്നുള്ള പരാതികളെ തുടർന്ന് മൈസൂരു ഡിവിഷൻ സീനിയർ സൂപ്രണ്ട് ഹരീഷ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 12 പോസ്റ്റ് ഓഫീസ് ശാഖകളിലായി ഏകദേശം 26,000 അക്കൗണ്ടുകൾ പരിശോധിച്ചു. 44 അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഓഡിറ്റ് സ്ഥിരീകരിച്ചു.എന്നാൽ കൂടുതൽ ഉപഭോക്താക്കളെ ബാധിച്ചിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
2022 നും 2025 നും ഇടയിൽ പ്രതികൾ ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ ആസൂത്രിതമായി വഴിതിരിച്ചുവിട്ടിരുന്നുവെന്ന് ഹരീഷ് പറഞ്ഞു. പണം പിൻവലിക്കുന്നതിന് മുമ്പ് ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്തത്. അതിനാൽ ഇടപാടുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
ദീപക് വഴിതെറ്റിച്ച ചില തപാൽ ജീവനക്കാർ അറിയാതെ തന്നെ വഞ്ചനാപരമായ ഇടപാടുകൾക്ക് സൗകര്യമൊരുക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആദ്യം അവരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വകുപ്പുതല അന്വേഷണത്തിൽ അവരുടെ പങ്കാളിത്തത്തിന് തെളിവുകളൊന്നും കണ്ടെത്താത്തതിനാൽ വീണ്ടും നിയമിച്ചു.പ്രാഥമിക കണ്ടെത്തലുകളെ തുടർന്ന് ഏപ്രിൽ 25 ന് തപാൽ വകുപ്പ് പ്രതികൾക്ക് നോട്ടീസ് അയച്ചു. എന്നാൽ അവർ ആരോപണങ്ങൾ നിഷേധിച്ചു,
കേസ് പിന്നീട് സിബിഐക്ക് കൈമാറി. മുൻകാലങ്ങളിൽ ചെറിയ ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ തട്ടിപ്പ് മൈസൂരു തപാൽ ഡിവിഷനിൽ ഇതാദ്യമാണെന്ന് ഹരീഷ് പറഞ്ഞു.
തപാൽ വകുപ്പിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ, സിബിഐ 2026 മാർച്ചിൽ അഴിമതി നിരോധന നിയമപ്രകാരവും 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബംഗളൂരു ഗംഗാനഗർ ബ്രാഞ്ചിൽ നിന്നുള്ള സിബിഐ സംഘമാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.കോടതി ഇവരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. വകമാറ്റിയ ഫണ്ടും തട്ടിപ്പും കണ്ടെത്തുന്നതിനായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.








