യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം;വീണ്ടും ഉപരോധം

പി പി ചെറിയാൻ

വാഷിംഗ്ടൺ / ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് നെറ്റ്‌വർക്കുകൾ, തീരദേശ റഡാറുകൾ, റെവല്യൂഷണറി ഗാർഡിന്റെ ചെറുബോട്ടുകൾ എന്നിവയുൾപ്പെടെ 80-ലധികം കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. കൂടാതെ ഇറാന്റെ എണ്ണ വില്പനയ്ക്കുമേൽ അമേരിക്ക വീണ്ടും കർശന ഉപരോധം ഏർപ്പെടുത്തി.അയൽരാജ്യമായ തുർക്കിയിൽ ട്രംപ് ഉൾപ്പെടെയുള്ള നാറ്റോ നേതാക്കളുടെ ഉച്ചകോടി നടക്കുന്നതിനിടയിലാണ് ഈ ആക്രമണം. ബന്ദർ അബ്ബാസ്, സിറിക്, ഖാർഗ് ഐലൻഡ് തുടങ്ങിയ പ്രധാന ഇറാനിയൻ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അമേരിക്കയുടെ ആക്രമണത്തിന് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചതായി ആരോപിച്ചു.ഇറാന്റെ തിരിച്ചടി ഭീഷണിയെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളുള്ള കുവൈറ്റിലും ബഹ്റൈനിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. മിസൈൽ-ഡ്രോൺ ആക്രമണ സാധ്യതയുള്ളതിനാൽ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു .സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനും വെടിനിർത്തൽ നിലനിർത്താനുമായി മേഖലയിലെ ചില സഖ്യരാജ്യങ്ങൾ യുഎസുമായും ഇറാനുമായും ചർച്ചകൾ നടത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page