ലഖ്നൗ: മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് ഇയാൾ. കേസിൽ ഒളിവിൽ പോയ ഇയാളെ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. ആദ്യദിവസം മുതൽ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. കല്യാണദിവസം ഭർത്താവിന്റെ സഹോദരിമാർ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചു. 2024 ഏപ്രില്‍ മുതല്‍ ഭര്‍തൃ പിതാവ് തന്നെ മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും മൂന്ന് ദിവസം ഒരു മുറിയില്‍ പൂട്ടിയിട്ടുവെന്നും തുടര്‍ച്ചയായ പീഡനത്തിന് ഇരയായതായും സ്ത്രീ ആരോപിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
ഭര്‍ത്താവും സഹോദരിമാരും വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടികള്‍ നടത്താറുണ്ടെന്നും അവര്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് ഭര്‍തൃപിതാവിനോട് പരാതിപ്പെട്ടപ്പോള്‍, ഇതെല്ലാം ‘സമ്പന്നരുടെ വിനോദങ്ങളാണ്’ എന്ന് അദ്ദേഹം പറഞ്ഞതായും യുവതി പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും ഭര്‍തൃ പിതാവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.








