കണ്ണൂര്‍:വാഹനാപകടക്കേസില്‍ ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. നൂറുദീനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.എന്‍ പ്രശാന്താണ് ഉത്തരവിട്ടത്. കുറുമാത്തൂര്‍ രാജീവ്ഗാന്ധി ലക്ഷംവീട് ഉന്നതിയിലെ സെക്യൂരിറ്റി തൊഴിലാളിയായ രമേശന്റെ പരാതിയിലാണ് ഉത്തരവ്. നാല് വര്‍ഷം മുമ്പ് നൂറുദീന്റെ ബൈക്കിടിച്ച് ചൊറുക്കളയില്‍ വച്ച് രമേശന്റെ 19 വയസുകാരനായ മകന്‍ മരിച്ചിരുന്നു. അന്ന് വാഹനത്തിന് ഇന്‍ഷൂര്‍ ഉണ്ടായിരുന്നില്ല. പ്രസ്തുത കേസില്‍ രമേശന് പലിശ ഉള്‍പ്പെടെ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ പിഴ അടക്കാന്‍ വരുമാനം ഇല്ലെന്നായിരുന്നു നൂറുദീന്റെ വാദം.
കഴിഞ്ഞ തദേശതിരഞ്ഞെടുപ്പില്‍ ശ്രീകണ്ഠപുരം നഗരസഭയിലേക്ക് നൂറുദീന്‍ മല്‍സരിച്ചപ്പോള്‍ 80 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍, ബിസിനസില്‍ നിന്ന് 25,000രൂപ മാസ വരുമാനം, 3050 അടി തറ വിസ്തീര്‍ണമുള്ള വീട് എന്നിവ ഉണ്ടെന്നും മറ്റ് ബാധ്യതകളില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞിരുന്നു. ഇത് കോടതിയില്‍ തെളിയിക്കാന്‍ രമേശന് സാധിച്ചു. തുടര്‍ന്നാണ് നൂറുദീനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജൂലായ് 13ന് നൂറുദീനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടത്. രമേശനുവേണ്ടി അഡ്വ. കെ.ജെ ചാക്കോ ഹാജരായി.








