തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ മാതാവ് നിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശിയായ നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഋതുവേദയുടെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെ പോസ്റ്റ്മോർട്ടതിനു ശേഷം ഋതുവേദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നിഷയെയും വിട്ടിലെത്തിച്ചു. കുഞ്ഞിന് കണ്ണീരോടെ നാട് വിട ചൊല്ലി. ഞായറാഴ്ച വൈകിട്ടാണ് ഋതുവേദ വാഹന അപകടത്തിൽ മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായത്.
ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട കുഞ്ഞിനെക്കണ്ട് ബോധം നഷ്ടമായ മാതാവ് നിഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയോടെയാണ് ഇവർ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.








