പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ അടക്കം പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പരാതി കെട്ടുകഥയെന്ന് പൊലീസ്. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിനും തെളിവില്ല. ഇതോടെ ചോദ്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു. പെൺകുട്ടി
കള്ളം പറഞ്ഞത് പ്രണയ നൈരാശ്യം മൂലമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായുള്ള പ്രണയം പൊളിഞ്ഞ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ മേയ് മാസം സഹപാഠികള്‍ അടക്കം തന്നെ പലവട്ടം പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സ്കൂളിന് സമീപത്ത് വച്ചും സ്വന്തം വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതിയുണ്ടായിരുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പൊലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ വെള്ളിയാഴ്ച രാവിലെ മുതൽ കസ്റ്റഡിയിൽ വെച്ചിരുന്നു. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതി കള്ളമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയച്ചു. എന്നാൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ പൊലീസ് അന്വേഷണം തുടരും. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.








