മംഗ്‌ളൂരു, ബൈക്കംപാടിയില്‍ പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസ്; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കാര്‍ തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വര്‍ണ്ണം കൊള്ളയടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. 13 പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍, പാതിരിയാടിലെ ആര്‍.കെ നിമില്‍ (37), കര്‍ണ്ണാടക, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ് (40), മുസ്തഫ (49) എന്നിവരെയാണ് പനമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 29ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പയ്യന്നൂരില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെ(44)യാണ് കൊള്ളയ്ക്കിരയായത്. മഹാരാഷ്ട്രയില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് പയ്യന്നൂരിലേയ്ക്ക് മടങ്ങുകയായിരുന്നു വികാസ്. പുലര്‍ച്ചെ ബൈക്കംപാടിയില്‍ എത്തിയപ്പോള്‍ രണ്ട് ഇന്നോവ കാറുകളിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചുവെന്നാണ് കേസ്. കാറിനകത്തുണ്ടായിരുന്ന 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് നഷ്ടമായത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ കാര്‍ ജൂണ്‍ 30ന് ബണ്ട്വാള്‍, പച്ചിനടുക്കയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന 13 പ്രതികള്‍ മടിക്കേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page