ബംഗളൂരു: സൗത്ത് ജില്ലയിലെ താവരെക്കെര മടപട്ടണയിൽ ക്വാറിയിൽ പാറയിടിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാവേരി ക്രഷറിലാണ് ദാരുണമായ സംഭവം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് നീക്കുകയായിരുന്ന കൂറ്റൻ പാറക്കല്ല് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കും മുമ്പേ കല്ലിനടിയിൽ കുടുങ്ങി.
ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശികളായ നാരായൺ ഗൗണ്ട് (32), രാമാവത് സിങ് (30), ഭുവനേശ്വർ സിങ് ഗൗണ്ട് (37), രാജേഷ് പ്രസാദ് ചൗധരി (28), ശിവരാജ് സിങ് (22), ഛത്തീസ്ഗഡ് സ്വദേശി ധർമേഷ് സിങ് (28), കർണാടകയിലെ യാദ്ഗിറിൽ നിന്നുള്ള രാമനായക് (31) എന്നിവരെ തിരിച്ചറിഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവിസ് ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്വാറി കരാറുകാരനെ പൊലീസ് ചോദ്യംചെയ്തുവരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ക്വാറി പ്രവർത്തനങ്ങൾ കർശനമായി പരിശോധിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.








