കാസര്‍കോട്: പുലരി അരവത്തിന്റെ നേതൃത്വത്തിലുള്ള പത്താമത് നാട്ടി മഹോത്സവം ജൂലൈ അഞ്ചിന് (ഞായര്‍) അരവത്ത് ,മുക്കുണ്ട് വയലില്‍ നടക്കും. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ നാട്ടി നടക്കുന്ന ഓരോ കണ്ടങ്ങള്‍ക്കും ഓരോ ടീമുകളുടെ പേരാണ് നല്‍കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 500 ഓളം വിദ്യാര്‍ത്ഥികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും.

പാഠശാലയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും രാജ്‌മോഹന്‍ എംപി നിര്‍വഹിക്കും. ഹരിതശ്രീ പുരസ്‌കാരങ്ങൾ കെ നീലകണ്ഠന്‍ എംഎല്‍എ വിതരണം ചെയ്യും. ഘോഷയാത്രയും കാര്‍ഷിക കമ്പളവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി രാജേന്ദ്രന്‍ ആധ്യക്ഷ്യം വഹിക്കും. നാടന്‍ വിത്ത് സംരക്ഷണത്തിനായുള്ള പദ്ധതി വിശദീകരണം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണനും വിത്തു കിഴികളുടെ വിതരണോദ്ഘാടനം പത്മശ്രീ സത്യനാരായണ ബളേരിയും നിര്‍വഹിക്കും.
ശിവാനന്ദപുത്തിഗെ, കാഞ്ഞങ്ങാട് കവ്വായിയിലെ യമുന കെ, ജീവനം ജൈവവൈവിധ്യ സമിതി കുറ്റിക്കോല്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ വിത്താള്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കെ ടി എസ് പനയാല്‍, ശ്യാംകുമാര്‍ പുറവങ്കര, രാജു കിദൂര്‍, സി ആര്‍ അശ്വഘോഷ്, പി കെ മുകുന്ദന്‍, വിഎം അഖില എന്നിവര്‍ക്കാണ് ഇത്തവണത്തെ ഹരിതശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എ കെ ജയപ്രകാശ്, മോഹനന്‍ നന്ദനം, വേണുഗോപാലന്‍ അരവത്ത്, ആകാശ്, അക്ഷയ്, വിവേക് എന്നിവര്‍ സംബന്ധിച്ചു.







