കാസര്‍കോട്: ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ അബ്ദുള്‍ അഹാദ് രംഗത്ത്. തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും ക്വട്ടേഷന്‍ ആക്രണത്തിന് പിന്നില്‍ ഖാദര്‍ കരിപ്പൊടി ആണെന്നും അഹാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാല്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദുബൈയിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദിച്ചുവെന്നും ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നല്‍കാനുള്ള പണമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തനിക്ക് ഖാദര്‍ കരിപ്പൊടിയുമായി ബിസിനസോ, സാമ്പത്തികമോ ആയ ഇടപാടില്ലെന്നു അഹാദ് പറഞ്ഞു. അക്രമം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഹാദ് പറയുന്നു. പരാതി പിന്‍വലിക്കാന്‍ ചിലര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അഹാദ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കരിപ്പൊടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ
മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയായിരുന്നു. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വാട്‌സആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ ഖാദര്‍ പങ്കുവെച്ചിരുന്നു.







