മംഗ്‌ളൂരു: കഞ്ചാവ് വില്‍പ്പനയെയും ഉപയോഗത്തെയും നിരന്തരം എതിര്‍ത്ത വിരോധത്തില്‍ മുത്തശ്ശിയെ ചെറുമകന്‍ കല്ലുകൊണ്ട് മൃഗീയമായി തലയ്ക്ക ടിച്ചുകൊന്നു. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. ഷിമോഗ നഗരത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മിലാഘട്ട വാര്‍ഡിലെ ആനന്ദറാവു ലേഔട്ടിലെ ഒരു പള്ളിക്ക് എതിര്‍വശത്തുള്ള വീട്ടില്‍ ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് സംഭവം. സുശീലാമ്മ (60)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ യശോദാമ്മയും ചെറുമകന്‍ കിഷോറു(26)മാണ് താമസം. കിഷോര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനെയും ഉപയോഗിക്കുന്നതിനെയും സുശീലാമ്മ നിരന്തരം എതിര്‍ത്തിരുന്നു. ഇന്നലെ വീട്ടില്‍ വച്ച് കിഷോര്‍ കഞ്ചാവ് ഉപയോഗിച്ചു. ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ കിഷോര്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കല്ലെടുത്ത് സുശീലാമ്മയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കിഷോര്‍ സ്ഥലം വിട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടയില്‍ ഇന്നു രാവിലെ ഷിമോഗയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കിഷോറിനെ കണ്ടെത്തി. പൊലീസ് സമീപത്ത് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആകാശത്തേയ്ക്കു വെടിവച്ചു. എന്നിട്ടും കീഴടങ്ങാന്‍ തയ്യാറാകാത്തതതിനെ തുടർന്ന് കിഷോറിന്റെ ഇടതു കാലില്‍ വെടിയുതിർത്താണ് പിടികൂടിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








