കാസര്‍കോട്: ബേഡകം പഞ്ചായത്തിലെ ജയപുരം തോട്ടിലെ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികൾ ഒഴുകിയെത്തുന്നു. വിദൂര ദിക്കുകളില്‍ നിന്നു പോലും വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സ്ഥലത്ത് അപകടഭീഷണിക്കു സാധ്യതയുണ്ടെന്നു നാട്ടുകാര്‍.സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് സ്ഥലത്ത് അപകടസാധ്യതാ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മുന്നാട് ടൗണില്‍ നിന്നു നാലു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം.പെരിയ, വാവടുക്കത്ത് നിന്നു മൂന്നു കിലോ മീറ്റര്‍ സഞ്ചരിച്ചാലും സ്ഥലത്തെത്താം. വെള്ളച്ചാട്ടത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം ശക്തമായതോടെയാണ് സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയുന്നു. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ അപകടസാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതു കണക്കിലെടുത്ത് പൊലീസ് സംഘം കഴിഞ്ഞ ദിവസം ജയപുരം വെള്ളച്ചാട്ടത്തിലെത്തി പരിശോധന നടത്തി. സ്ഥലത്ത് അപകടസാധ്യതാ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിലപാടിലാണ് പൊലീസും .







