കാസർകോട് : ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയിട്ടു ള്ള ബോർഡുകൾ നീക്കം ചെയ്യണമെന്ന ജില്ല മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന് പുല്ല് വില.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം വന്നത്.ബോർഡുകളിൽ നിന്ന് പുകയില ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മറച്ചുവെക്കുകയോ, അല്ലെങ്കിൽ നീക്കം ചെയ്യുകയോ വേണമെന്നാണ് മെഡിക്കൽ ഓഫീസർ നിർദേശിച്ചത്. അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമ വകുപ്പ് 5 പ്രകാരം പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾ,ക്ലബ്ബുകൾ, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ,പ്രിന്റിംഗ് സ്ഥാപനങ്ങൾ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും,ഇത് തടവോ,പിഴയോ കിട്ടാവുന്ന കുറ്റമാണെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിപ്പിൽ പറഞ്ഞിരുന്നു.
നോക്കൗട്ട് മത്സരങ്ങൾ തുടങ്ങിയതോടെ ഫുട്ബോൾ ലഹരിയിൽ അമർന്ന ആരാധകർ ഇതൊന്നും കേട്ട ഭാവമില്ല.ജില്ലയിൽ അങ്ങോളമിങ്ങോളം കൂറ്റൻ ഫ്ലക്സ് ബോർഡുകളിൽ പുകയില ഉപയോഗിക്കുന്ന താരങ്ങളുടെ ഫോട്ടോയാണുള്ളത്.ഇപ്പോഴും വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചുകൊണ്ടുമിരിക്കുന്നു.അധികൃതർ വിലക്ക് ഏർപ്പെടുത്തിയ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോൾ അതു തടയാൻ കഴിയാത്ത അധികൃതർ ഉത്തരവു പിൻവലിക്കാനെങ്കിലും സന്മനസ്സു കാണിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.







