കാസർകോട്: കനത്ത കാറ്റിലും മഴയിലും ബന്തിയോട് ഷിറിയയിൽ വീട് തകർന്നു. ദമ്പതികൾക്ക് പരിക്ക്. ഷിറിയ കോളനിയിലെ തിരുമലേഷിനും ഭാര്യക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രദേശത്ത് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും കനത്ത മഴയിലുമാണ് തിരുമലേഷിന്റെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു വീണത്. അപകട സമയത്ത് ദമ്പതികൾ വീടിനകത്തുണ്ടായിരുന്നു. ഭാര്യയുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ തിരുമലേഷിന്റെ മാതാവും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വീട് തകർന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരമറിഞ്ഞ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. തകർന്ന വീടും പരിസരവും വിലയിരുത്തിയ അധികൃതർ, ദുരന്തത്തിനിരയായ കുടുംബത്തിന് അടിയന്തര ധനസഹായവും പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കാൻ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

i







