പയ്യന്നൂര്‍: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ . മാലൂര്‍ കുണ്ടേരിപൊയില്‍ വയല്‍ ഹൗസില്‍ അശ്വന്ത് (26) ആണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ എസ്.പി: ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂര്‍ എസ്.ഐ: ഷര്‍ഫുദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തില്‍ വച്ച് ഇന്നലെ (ചൊവ്വ)രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ നേരിട്ട് പങ്കാളിയായ ആളാണ് അശ്വന്ത് എന്ന് പൊലീസ് പറഞ്ഞു. സജീവ സി.പി.എം പ്രവര്‍ത്തകനാണ് ഇയാൾ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കുണ്ടേരിപൊയിലില്‍ കള്ളവോട്ട് തടഞ്ഞ വിരോധത്തിന് യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മര്‍ദിച്ച കേസില്‍ പ്രതിയായിരുന്നു. കേസില്‍ കഴിഞ്ഞ 13ന് കീച്ചേരി പാറക്കടവ് സ്വദേശി പയ്യന്‍ ഹൗസില്‍ സനു സന്തോഷിനെ (42) അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ക്വട്ടേഷന്‍ സംഘമാണ് ജ്വല്ലറി ഉടമയെയും കുടുംബത്തെയും അക്രമിച്ച് കൊള്ള നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
തലശേരിയില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം എടാട്ട് കാര്‍ തടഞ്ഞ് അതിലുണ്ടായിരുന്നവരെ ആക്രമിച്ചു കാര്‍ പിലാത്തറയിലേക്ക് തട്ടിക്കൊണ്ടുപോയി 25 ഗ്രാം സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു പരാതി. കേസിലെ മറ്റു
പ്രതികളെയെല്ലാം അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.







