കാസർകോട്: കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചയാണ് ജീവനക്കാരി മൂന്ന് പാക്കറ്റ് എലിവിഷ പേസ്റ്റ് ഐസ് ക്രീമില്‍ കലര്‍ത്തി കഴിച്ചത്. താൻ എലിവിഷം കഴിച്ചത് വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയെന്ന് തോന്നിയതിനാലും അത് മൂലമുള്ള മെന്റല്‍ സ്ട്രസ് കാരണം കുറച്ച് ദിവസമായി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും ജീവനക്കാരി വിദ്യാനഗർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്നും ഞാന്‍ ഇത് സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ തീരുമാനിച്ച് ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു. ആഗസ്റ്റ് ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ജീവനക്കാരിയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ മെയ് 12 മുതലാണ് ആശാലത കളക്ടറേറ്റില്‍ തന്നെയുള്ള എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലിലും മികച്ച രീതിയിലാണ് അവര്‍ സേവനം നടത്തിയിരുന്നതെന്നാണ് സ്‌പെഷ്യല്‍ സെല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ജീവനക്കാരി കോഴിക്കോട്ടെ ആശുപത്രിയിൽ വച്ച് മരിക്കുന്നത്. അന്വേഷണത്തില്‍ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.







