കാസർകോട്: 17 കാരനായ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 60,000 രൂപ പിഴയും. കുമ്പഡാജെ മൗവാർ പൊടംബള സ്വദേശി മുരളി കൃഷ്ണ(23)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ്( 1 )ടി എച്ച് രജിത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും വിധിച്ചു. കേസിൽ 1 മുതൽ 10 വരെയുള്ള സാക്ഷി മൊഴികളും 15 ഓളം രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2023 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. പണം ആവശ്യപ്പെട്ടപ്പോൾ, കൊടുക്കാത്തതിന്റെ വിരോധത്തിൽ പ്രതിയുടെ വീടിന്റെ മുകൾഭാഗത്തുള്ള റബ്ബർ തോട്ടത്തിലെ മൺ റോഡ് വെച്ച് 17കാരനെ ഇരുമ്പ് ഹാൻഡിൽ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ പി വിനോദ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി ഇ.ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.







