ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഗോവയില്‍ നടന്ന ഖുഷ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളന്‍കോയിലിലാണ് ഭാഗ്യരാജ് ജനിച്ചത്. കൃഷ്ണസ്വാമി, അമരാവതിയമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കുതന്നെ എം. ജി. രാമചന്ദ്രന്‍, രാജേഷ് ഖന്ന എന്നിവരുടെ ആരാധകനായിരുന്നു അദ്ദേഹം. സംവിധായകരായ ജി. രാമകൃഷ്ണന്റെയും ഭാരതിരാജയുടേയും അസിസ്റ്റന്റായി 16-ാം വയസില്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.
ഭാരതിരാജായുടെ കിഴക്കേ പോകും റെയില്‍ (1978), ടിക് ടിക് ടിക് (1981) എന്നീ ചിത്രങ്ങളുടെ തിരക്കഥയും സികപ്പു റോജക്കള്‍ എന്ന ചിത്രത്തിന്റെ സംഭാഷണവും രചിച്ചത് ഭാഗ്യരാജായിരുന്നു. 1979 ല്‍ സുവരില്ലാത്ത ചിത്തിരങ്കള്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഭാരതിരാജ സംവിധാനം ചെയ്ത് 1979 ല്‍ പുറത്തിറങ്ങിയ ‘പുതിയ വാര്‍പുഗള്‍’ എന്ന ചിത്രത്തില്‍ മുന്‍നിര നായകനായി അഭിനയിച്ചു.
1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം. ഈ ചിത്രത്തില്‍ അവതരിപ്പിച്ച വേഷത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ഭാഗ്യരാജ് നേടി. ഇദ്ദേഹം അഭിനയിച്ച രുദ്ര, അമ്മ വന്താച്ച്, ജ്ഞാനപ്പഴം (1996), സുയംവരം (1999) തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ സഹനടനായി മലയാള സിനിമയിലും അഭിനയിച്ചു. ഏയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയിലും അഭിനയിച്ചു.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂര്‍ണിമ ഭാഗ്യരാജ് ആണ് ഭാര്യ. 2006 ല്‍ പാരിജാതം എന്ന ചിത്രത്തിലൂടെ മകള്‍ ശരണ്യ ഭാഗ്യരാജിനെ തമിഴില്‍ അവതരിപ്പിച്ചുവെങ്കിലും ചിത്രം വന്‍ പരാജയമായിരുന്നു. 2010 ല്‍ സംവിധാനം ചെയ്ത സിദ്ധു +2 എന്ന റൊമാന്റിക് ചിത്രത്തിലൂടെ മകന്‍ ശാന്തനു ഭാഗ്യരാജിനെ തമിഴ് ചലച്ചിത്ര ലോകത്ത് അവതരിപ്പിച്ചു.








