തിരുവനന്തപുരം: പ്രശസ്ത കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 1934ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്ററായും റിസർച്ച് ഓഫീസറായും പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ പി. നാരായണക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022ൽ രാജ്യം പത്മശ്രീ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.
ഭാര്യ: വിജയലക്ഷ്മി, മക്കൾ: ഡോ.വൃന്ദ ജയകുമാർ(റിട്ട:പ്രൊഫസർ, ഡി.ബി കോളേജ്, ശാസ്താംകോട്ട), വിജു നാരായൺ(ഡെപ്യൂട്ടി ഡയറക്ടർ, ലോക്സഭ സെക്രട്ടേറിയറ്റ്), വിവേക് നാരായൺ.







