കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കഴിഞ്ഞ 12-ന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാത്ത സാഹചര്യത്തിൽ 17-ന് എത്താൻ നിർദേശിക്കുകയായിരുന്നു.
സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇഡി വിളിപ്പിക്കുന്നത്. കരിമണൽ കമ്പനിയിൽനിന്ന് എന്തിനു പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാൻ വീണയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയും വീണ നേരിട്ടു ഹാജരായില്ലെങ്കിൽ ഒരു സമൻസ് കൂടി നൽകുമെന്നാണ് സൂചന. .
ചൊവ്വാഴ്ച സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. മാസപ്പടി കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.







