പി പി ചെറിയാൻ
ഡെട്രോയിറ്റ് (മിഷിഗൺ): കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരനെയും അയാളുടെ കാമുകിയെയും യുവാവ് വെടിവെച്ചുകൊന്നു. ഡെട്രോയിറ്റിന് സമീപമുള്ള ലിവോണിയയിലെ കുടുംബവീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വെടിവെപ്പിന് ശേഷം 25 കാരനായ പ്രതി കൈകൾ ഉയർത്തി വീടിന് പുറത്തേക്ക് വരികയും വീട്ടുകാരെ വെടിവെച്ച കാര്യം പോലീസിനോട് സമ്മതിക്കുകയുമായിരുന്നു.
പ്രതിയുടെ മാതാപിതാക്കളായ സ്റ്റെർലിംഗ് പിയേഴ്സ് (58), ഹോളി കിംബോൾ (53) എന്നിവരുടെ മൃതദേഹങ്ങൾ വീടിന്റെ പിൻമുറ്റത്തും, സഹോദരൻ ടാനർ പിയേഴ്സ് (22), അവന്റെ കാമുകി നെവേ ഫിഞ്ച് (21) എന്നിവരെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതിയും മാതാപിതാക്കളും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
ഇതിന് മുൻപ് ഈ വീട്ടിൽ നിന്ന് പ്രതിക്കെതിരെ യാതൊരുവിധ പരാതികളും പോലീസിന് ലഭിച്ചിട്ടില്ലെന്ന് ലിവോണിയ പോലീസ് ചീഫ് തോമസ് ഗൊരാൽസ്കി വ്യക്തമാക്കി.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു







